കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ച് നടുക്കം രേഖപ്പെടുത്തി.
'പുണ്യം പൂങ്കാവനം' പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.
എഡിജിപി എംആർ അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമർപ്പിച്ചത്. റിപ്പോർട്ടില്‍ കോടതി ഞെട്ടല്‍ രേഖപ്പെടുത്തി.
'പുണ്യം പൂങ്കാവനം' പദ്ധതിക്കായി എരുമേലിയില്‍ നിന്ന് പണം പിരിച്ചെന്നായിരുന്നു എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. എരുമേലിയിലെ പണപ്പിരിവ് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.
2011ല്‍ ഐജി പി വിജയൻറെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. ശബരിമലയിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമലയില്‍ പ്രവർത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും കൈകോർത്താണ് പദ്ധതി നടപ്പിലാക്കിയിരുന്നത്.
എല്ലാ ദിവസവും ഒരു മണിക്കൂർ ശുചീകരണ യജ്ഞവും തുടർന്ന് ബോധവല്‍ക്കരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിച്ചിരുന്നു.
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വൻ പ്രചാരമാണ് പദ്ധതിക്ക് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകി ബാത്തില്‍ വരെ പരിപാടിയെപ്പറ്റി പരാമർശിച്ചിരുന്നു.
'പുണ്യം പൂങ്കാവനം' പദ്ധതിക്ക് വേണ്ടിയും ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന പവിത്രം പദ്ധതിക്കായും ഫണ്ട് ശേഖരിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചത്.