കോതമംഗലം: അമ്മയോടൊത്ത് കോതമംഗലം കോഴിപ്പിള്ളി പുഴയില്‍ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനി മരിയ(15) മുങ്ങി മരിച്ചതിന് പിന്നാലെ ഞായറാഴ്ച അമ്മ ജോമിനിയും (39) മരണത്തിനു കീഴടങ്ങി.
കോഴിപ്പിള്ളി ആര്യപ്പിള്ളില്‍ അബിയുടെ മകള്‍ മരിയയാണ് ശനിയാഴ്ച മുങ്ങി മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മാതാവ് ജോമിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു . ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത് .
കോഴിപ്പിള്ളി പുഴയിലെ ചെക്ക്ഡാമിന് സമീപം ജോമിനിയും രണ്ട് മക്കളും കുളിക്കുന്നതിനിടെ മരിയ ഒഴുക്കില്‍പ്പെടുകയായിരുന്നു.
മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോമിനിയും മുങ്ങിപ്പോയി. ഇളയ മകള്‍ ജൂലിയയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്.
പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിയ ശനിയാഴ്ച വൈകിട്ടോടെ തന്നെ മരിച്ചു.
മാതാവ് ജോമിനി ഞായറാഴ്ചയും മരണത്തിനു കീഴടങ്ങി. മരിയ കോതമംഗലം സെന്‍റ് അഗസ്റ്റിൻസ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.