ബാലരാമപുരം: പൊലീസ് സ്റ്റേഷനില്‍ നിരാഹാരവുമായി രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹരികുമാർ. പ്രതി ഭക്ഷണം കഴിക്കുന്നില്ല.
വെള്ളം പോലും കുടിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. പൊലീസിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ മറുപടി നല്‍കുന്നില്ല. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറാണ് (25) കേസിലെ പ്രതി.
ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകള്‍. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു.
സ്വന്തം മകള്‍ മരിച്ചിട്ടും ശ്രീതുവിന് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. സംസ്‌കാര ചടങ്ങില്‍ പോലും യുവതി പങ്കെടുത്തിരുന്നില്ല. ഒരിക്കല്‍ ദേഷ്യത്തില്‍ ദേവേന്ദുവിനെ ഹരികുമാർ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെട്ടതെന്നും ശ്രീതു പറഞ്ഞത് കേസില്‍ പ്രധാന തുമ്പായി.
വീട് വാങ്ങാൻ നല്‍കിയ 30 ലക്ഷം രൂപ ഒരു സുഹൃത്ത് തട്ടിയെടുത്തെന്നും ശ്രീതു പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ശ്രീതുവിന്റെ മൂത്ത മകളുടെയും, അമ്മ ശ്രീകലയുടെയും മൊഴി ഇന്ന് വീണ്ടും പൊലീസ് രേഖപ്പെടുത്തും. ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ കുട്ടിയേയും ഹരികുമാർ മുമ്പ് ഉപദ്രവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തില്‍ അമ്മാവൻ ഹരികുമാർ വെളിപ്പെടുത്തുന്നത് പലതും പുറത്തുപറയൻ കഴിയില്ലെന്ന് റൂറല്‍ എസ്‌പി കെ.എസ് സുദർശൻ.
കേസിന്റെ ഇതു വരെയുള്ള അന്വേഷണത്തില്‍ പ്രതിക്ക് പങ്കുള്ളതായി തന്നെയാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് എസ്‌പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വിശദമായി കാര്യങ്ങള്‍ മനസിലാകണമെങ്കില്‍ ശാസ്ത്രീയപരമായി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. കുറ്റം ചെയ‌്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിനെ അറസ്‌റ്റ് ചെയ‌്തത്. ഡിലീറ്റ് ചെയ‌്തതടക്കമുള്ള വാട്‌സാപ്പ് ചാറ്റുകള്‍ തിരികെ എടുക്കുമെന്നും എസ്‌പി വ്യക്തമാക്കി.
ഹരികുമാറിനെ നിലവില്‍ എസ്‌പി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ നടപടികള്‍ ക്യാമറയില്‍ പകർത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കുട്ടിയുടെ അമ്മ ശ്രീതുവും സംശയ നിഴലില്‍ തന്നെയാണ്.
കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീതുശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് ഇന്നലെ കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറിനെയാണ് (25) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സഹോദരിയോടുള്ള അമിതമായ അടുപ്പം കാരണം ഭർത്താവിനെ എന്നേക്കുമായി ഒഴിവാക്കാൻ പദ്ധതിയിട്ട് നടപ്പാക്കിയതാണ് അരും കൊലയെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായി. കൃത്യം സഹോദരീ ഭർത്താവിന്റെ തലയില്‍ കെട്ടി വയ്ക്കാനും ശ്രമിച്ചു.
പിടിക്കപ്പെട്ടാല്‍ മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ കൊലയാളി നടത്തിയ ശ്രമങ്ങളും പൊലീസ് പൊളിച്ചു. തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്താണ് സമാനതകളില്ലാത്ത അതി ക്രൂരത അരങ്ങേറിയത്.
കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
അതേ സമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. നിലവില്‍ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. കൂട്ടിക്കൊണ്ട് പോകാൻ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്.