നിലമ്പൂർ: നിലമ്പൂർ വനം നോർത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റിന് ശ്രമം. പി.വി. അൻവർ എം.എല്‍.എയ്ക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) നേതാവായ ഇ.എ.സുകുവിനെ കസ്റ്റിഡിയില്‍ എടുത്തത്.
സി.പി.എം. മുൻ ലോക്കല്‍ സെക്രട്ടറിയായ ഇ.എ. സുകു അൻവറിന്റെ അടുത്ത അനുയായിയാണ്.
വഴിക്കടവ് പഞ്ചായത്ത് മുൻപ്രസിഡന്റാണ് സുകു. വഴിക്കടവ് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. പി.വി. അൻവർ അടക്കം 11 പേരാണ് കേസിലെ പ്രതികള്‍.
അതില്‍ എം.എല്‍.എയെ കൂടാതെ മറ്റ് നാലു പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. നേരത്തെ അറസ്റ്റു ചെയ്യാത്ത ആറുപേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അൻവറിന്റെ നേതൃത്വത്തിലെത്തിയ ഡി.എം.കെ. പ്രവർത്തകർ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചത്.
പൂട്ടു തകർത്ത് ഉള്ളില്‍ക്കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചതിന്റെ പേരില്‍ എം.എല്‍.എ.യെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.
രാത്രി 11.30 ഓടെ നിലമ്പൂർ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തവനൂർ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച അൻവറിന് നിലമ്പൂർ കോടതി ജാമ്യം നല്‍കിയിരുന്നു.
