മണിമല: വഴിമുറിച്ചുകടന്ന വിദ്യാർഥിയെ കാറിടിച്ചു. തെറിച്ചുവീണ വിദ്യാർഥിയെ ആശുപത്രിയിലാക്കാമെന്നുപറഞ്ഞ് അതേവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച് കാർ യാത്രക്കാർ കടന്നു. മണിമല സെയിന്റ് ജോർജസ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി കടയനിക്കാട് സ്വദേശി ജോയല്‍(12) നാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിനുമുകളിലേക്കാണ് കുട്ടി വീണത്. തലയ്ക്കും കാലിനും കൈക്കും മുറിവേറ്റു. നടുവിന് ചതവുണ്ടെന്നും വീട്ടുകാർ പറഞ്ഞു. വിദ്യാർഥി തനിയെ ബസില്‍കയറി വീട്ടിലെത്തി. പരിക്കേറ്റ കുട്ടിയെ വീട്ടുകാർ മണിമല സ്വകാര്യആശുപത്രിയിലാക്കി.വൈകീട്ട് നാലുമണിക്ക് വീട്ടിലേയ്ക്ക് പോകുന്നതിന് സ്കൂളിന്റെ മുന്നിലുള്ള സീബ്രാലൈൻ മുറിച്ചുകടക്കുമ്പോഴാണ് സംഭവം. കറുകച്ചാല്‍ ഭാഗത്തുനിന്നെത്തിയ കാറാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്.
നാട്ടുകാർ ഓടിക്കൂടിയതിനാൽ കാറിലുണ്ടായിരുന്നവർ കുട്ടിയെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ്, ഇതേ വാഹനത്തില്‍ കൊണ്ടുപോയി കുറച്ചകലെയുള്ള മണിമല ബസ് സ്റ്റാൻഡിന് സമീപം വഴിയില്‍ ഉപേക്ഷിച്ചു.മണിമല പോലീസില്‍ വിവരം അറിയിച്ചെങ്കിലും കാർ കണ്ടെത്താനായില്ല. മണിമല ബസ്സ്റ്റാൻഡിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. പരിശോധിച്ചാല്‍ കാർ കണ്ടെത്താനാകുമെന്നിരിക്കെ, പോലീസിന്റെ മെല്ലെപ്പോക്ക് പ്രതികളെ സഹായിക്കാനാണെന്ന് നാട്ടുകാർ ആരോപിച്ചു.
