മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയപാത തകർന്ന സംഭവത്തിലെ കെ സി വേണുഗോപാലിൻ്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പരിഹാസം. മന്ത്രിക്ക് ആദ്യം തള്ളലായിരുന്നു, പിന്നെ പാതയിൽ വിള്ളൽ, ഇപ്പോൾ തുള്ളൽ എന്നാണ് പരിഹാസം. വാദിയെ പ്രതിയാക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂരിൽ യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ ദേശീയപാത തകർന്ന സംഭവത്തിൽ കേരള സർക്കാരിനെ കെസി വേണുഗോപാൽ രൂക്ഷമായി വിമർശനം ഉന്നയിച്ചത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ദേശീയപാത നിർമാണത്തിൽ നടന്നിരിക്കുന്നതെന്നാണ് ട്രാൻസ്പോർട്ട് സെക്രട്ടറിയും ദേശീയപാത ചെയർമാനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് നൽകിയ കണക്കുകൾ പറയുന്നതെന്നാണ് വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു
പിന്നാലെ കെ സി വേണുഗോപാലിന്റെ പരാമർശത്തിനെതിരെ മന്ത്രി റിയാസ് രംഗത്തെത്തി. കാലന്റെ പണിയെടുക്കാൻ നോക്കിയാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നായിരുന്നു റിയാസ് പറഞ്ഞത്. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സുപ്രീംകോടതി ജഡ്‌ജിയാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് ഭരിച്ചപ്പോൾ നടപ്പാക്കാൻ ത്രാണിയില്ലാത്തവർ നല്ല രീതിയിൽ പദ്ധതി മുന്നോട്ടു പോകുമ്പോൾ അത് മുടക്കാനായി കാലൻ്റെ പണി എടുത്താൽ അതിനോട് സന്ധി ചെയ്യാൻ ഇടത് സർക്കാർ തയാറല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ റിയാസിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയത്. കുരിയാട് ദേശീയപാത തകർന്ന സ്ഥലം സന്ദർശിക്കാൻ പോലും മന്ത്രി തയാറായിട്ടില്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പറഞ്ഞു