ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധന വില കുറയുന്നില്ല. നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ് ഓയിൽ വിൽപ്പന നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് ക്രൂഡ് ഓയിലിന് വില കുറയാൻ കാരണമായത്.
ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ തന്നെ കേന്ദ്രസർക്കാർ ഇന്ധന തീരുവ കൂട്ടുന്നതാണ് വില കുറയാത്തതിന് കാരണമായി എണ്ണകമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്നു മാസത്തിനിടയിൽ നാലു രൂപയാണ് തീരുവ വർധനവ് ഉണ്ടായത്.
സൗദി നിരക്ക് കുറച്ചതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 60 ഡോളറിൽ താഴെയായിയിരുന്നു. ഇന്ത്യയിൽ ഇന്നത്തെ വില നിലവാരം വെച്ച് ഒരു ബാരൽ ക്രൂഡ് ഓയിലിന് 5664 രൂപയാണ് വില.
2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ വില 11 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
സൗദി അരാംകോ അറബ് ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 2.30 ഡോളർ വരെ കുറയ്ക്കാനുള്ള സാധ്യതയും ഉണ്ട്.
ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധനവില കുറയാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഒന്നും എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നില്ല. ദക്ഷിണേഷ്യയിൽ തന്നെ ഏറ്റവും ഉയർന്ന ഇന്ധന വില ഇന്ത്യയിലാണ്.